Saturday, November 3, 2012

കരുണാകരന്റെ കവിത

സമകാലിക മലയാള കവിതയിലെ ശ്രദ്ധേയ സ്വരങ്ങളിലൊന്ന് കരുണാകരന്റേതാണെന്നു ഞാന്‍ കരുതുന്നു.കവിതയ്ക്കുവേണ്ടി ഉഴിഞ്ഞിട്ട കവിയല്ല കരുണാകരന്‍ . കവിതയില്‍ വന്നു പോകുന്ന കവിയാണ്‌ .  കവിതയില്‍ സ്ഥിരം വസിക്കുന്നവ്രേക്കാള്‍  കവിതയെ ഓര്‍മ്മിക്കുന്നവര്‍ ,ഓര്‍മ്മിപ്പിക്കുന്നവര്‍ ചിലപ്പോള്‍ വന്നുപോകുന്നവര്‍. സ്വച്ചന്ദമായ ഭാഷപ്പെടലിന്റെ ഭാവോന്മീലനമാണ് കരുണാകരന്റെ കവിത.

നേരില്‍ പരിചയമില്ലാത്ത ,നേരിട്ടു കണ്ടിട്ടു കൂടിയില്ലാത്ത ഈ കവി സവിശേഷമായ ഒരു കാവ്യലോകമാണ് നിര്‍മ്മിക്കുന്നത് . വാചാലതക്കു പകരം നിശബ്ദജാഗ്രത ,സ്ഥൂലതക്കു പകരം സഹജമായ ഒതുക്കം , സ്ഥിരം കാഴ്ചകള്‍ക്ക് പകരം പുതിയ കാഴ്ചകളുടെ തേടല്‍ ,പുറമേ കാണുന്ന സ്വാഭാവികതയെ ഗഹനതയിലേക്ക് പകരുന്ന എഴുത്ത് രീതി.കവിതയുടേതു മാത്രമായ സൂക്ഷ്മ രാഷ്ട്രീയത്തിന്റെ നിവരല്‍.........ഇങ്ങനെ കരുണാകരന്റെ കവിതകള്‍ ഭാഷക്കുള്ളിലെ വാക്കുകളുടെ അഭിമുഖസംഭാഷണങ്ങളിലൂടെ പല വിതാനങ്ങളിലേക്ക് സഞ്ചരിക്കുന്നു.

വാക്കുകള്‍ പതുക്കെ അടര്‍ത്തിമാറ്റുമ്പോള്‍ വാക്കുകളുടെ വിദൂരഛായകള്‍ മാത്രം അവശേഷിക്കും.ഈ വിദൂരഛായകള്‍ തൊട്ടു തൊട്ടു വെക്കുമ്പോള്‍  കവിത നിവര്ന്നുവരുന്നു . സൌമ്യവും ശാന്തവുമായ തിരയായി കവിത രൂപപ്പെടുന്നു.ഏതു തിരയും കടലിനെ ഓര്‍മ്മിപ്പിക്കും.കാണാക്കയങ്ങളുള്ള കടലിനെ.വ്യാഖ്യാനിക്കുംതോറും വിലങ്ങിപ്പോകുന്ന കടലിനെ.അത് ചിലപ്പോള്‍ കവിതയിലെ വിഷയമാവാം.കാവ്യഭാഷയാവാം.നേര്‍ത്ത ചിറകുകള്‍ കവിതയ്ക്ക്.ഏതു ചിറക്കും ആകാശത്തെ  ഓര്‍മ്മിപ്പിക്കും.വായിക്കുംതോറും വലുതാവുന്ന ആകാശത്തെ.എഴുതുംതോറും വിശാലമാകുന്ന ആകാശത്തെ.അത് ചിലപ്പോള്‍ കവിത വായിക്കുന്നയാളും കവിതയും തമ്മിലുള്ള വിനിമയമാകും.കരുണാകരന്റെ കവിതകള്‍ കാഴ്ചയുടെയും നിരീക്ഷണങ്ങളുടെയുംപ്രകൃതിസാന്നിദ്യങ്ങളുടെയും വിചിത്രമായലോകം നിര്‍മിക്കുന്നു .പതുകെപ്പറയുന്നതിലുടെ പുതുമകളിലെത്താം എന്ന ആശയം അടിതട്ടിലുണ്ട് .വിശദീകരികാനാവാത്ത ചില സുക്ഷ്മാനുഭവങ്ങളെ സ്വച്ഛന്ദമായി സ്പര്‍ശിക്കുന്നുണ്ട്‌ .അറിഞ്ഞ ലോകത്തെ എഴുതുകയല്ല , അറിഞ്ഞ ലോകവുമായി സംഭാഷണം നടത്തുകയാണ് .ആ സംഭാഷണത്തില്‍ ഒളിപ്പിച്ചുവെച്ച കറുത്ത ചിരിയുണ്ട് .പ്രണയം പോലെ എന്തോ ഉണ്ട് .പരിസ്ഥിതിയെകുറിച്ചുള്ള ആഴക്കാഴ്ച്ചകളുണ്ട് .സ്വാഭാവികതയിലേക്ക് കവിതയെ അഴിച്ചു വിടുന്നുണ്ട് .അങ്ങനെ രൂപമാത്രുകകളെ മറികടക്കുന്നുണ്ട്.ഓസിപ് മാന്റെല്സ്റ്റെം എഴുതിയപോലെ Forgive me for what I'm telling you ;Quietly,quietly read it back to me എന്ന മട്ടോളം ആര്ദ്രമാകുന്നുണ്ട് .കവിതയെകുറിച്ചുള്ള എല്ലാ കല്പനകളും നിയമങ്ങളും തീരുമാനങ്ങളും മാറ്റിവെച്ചുകൊണ്ട് കരുണാകരന്‍ കവിതയുടെ ദ്വീപുകള്‍ നിര്‍മ്മിക്കുന്നു .അവക്കുച്ചുറ്റും കടലും കാലവുമില്ല.സംഭാഷങ്ങള്‍ക്ക് കാതോര്‍ക്കുന്ന നിശബ്ദത മാത്രം .

സമകാല മലയാളകവിതയില്‍ തന്റേതായ രീതിയില്‍ കവിതയെ രൂപപ്പെടുത്താന്‍ ശ്രമിക്കുന്ന കവികളി ലൊരാള്‍ കരുണാകരനാണ് . നമ്മുടെ പൊതു കാവ്യ ചര്‍ച്ചകളില്‍ ഏറെയൊന്നും പരാമര്ശിക്കപ്പെടാത്ത്ത  കവി .  ഭാഷ കൊണ്ടും  ഭാവപ്രപഞ്ചം കൊണ്ടും പുതിയകവി . കരുണാകരന്‍ കവിതയെഴുതുന്നില്ല  .  കവിതയെന്ന അവസാനത്തെ ഭാഷ മെനഞ്ഞെടുക്കുകയാണ് . ബലം പിടുത്തമില്ലാത്ത അനായാസ വഴക്കം കവിതകളിലുണ്ട് . അതീവശ്രദ്ധയുടെ ലളിതപദകോശങ്ങളുണ്ട് . തിടുക്കമില്ല . തിരക്കില്ല . തീയും പുകയുമില്ല . എഴുത്തുരീതിയുടെ പാടുകള്‍ തന്നെയില്ല . അഴകെഴുന്ന എഴുത്തിന്റെ ഒഴുക്ക് . സംയമനത്തിന്റെ സഫലവിന്യാസം . പുറമേ സൌമ്യം . അകമേ സജീവം .  പൊതുവില്‍ എഴുതപ്പെടുന്ന കവിതകളില്‍ നിന്ന് ദൂരത്ത്‌ പ്രശാന്തവും അതീതവുമായ സഞ്ചാരമാണ് . ആഴങ്ങളില്‍ നിന്ന് ധ്വനികള്‍ വരുന്നു . ശബ്ദമില്ലാത്ത ഇടിമുഴക്കങ്ങളില്‍ നിന്നും തുടര്‍ച്ചയായ പ്രകമ്പനങ്ങള്‍ കവിതയുടെ ചലനത്തില്‍ ആകെ നിറയുന്നു . കവിതയുടെ ഉള്ളടക്കവും ഉള്ളുരുക്കവും ഭാഷ തന്നെയായിത്തീരുന്നു . കവിത കവിത മാത്രമാണെന്നും അതിനു മറ്റൊന്നാകാന്‍ കഴിയില്ലെന്നും കവിതയിലൂടെ പ്രകാശനം ചെയ്യുന്നു . കാവ്യബാഹ്യമായ ഭാരങ്ങളില്ല . സാഹിത്യചരിത്രത്തിന്റെ കോച്ചിപ്പിടുത്തങ്ങളില്ല . സാമൂഹികചരിത്രത്തിന്റെ  കേവല പ്രതികരണങ്ങളില്ല . കവിതയിലൂടെ സംപ്രേഷണം ചെയ്യപ്പെടുന്ന സൂക്ഷ്മരാഷ്ട്രീയത്തിന്റെ സൌന്ദര്യം മാത്രം .Hermann Hesse  ഒരു കവിതയില്‍ പറയുന്നുണ്ട് : 'ശാന്തമായി ,നിശബ്ദം കടല്‍ എന്നെ തിരിഞ്ഞു നോക്കുന്നു' . വായിച്ചു കഴിഞ്ഞും  കവിത വായനക്കാരനെ തിരിഞ്ഞു നോക്കുന്നു . ഒരു ലോംഗ് ഷോട്ടില്‍ വായനക്കാരനും കവിതയും തനിച്ചാവുന്നു.




1 comment:

  1. നല്ല നിരീക്ഷണങ്ങൾ....
    ഫേസ് ബുക്ക് നോട്ടുകളും കുറിപ്പുകളും ഇങ്ങനെയൊരു ബ്ലോഗിലൂടെ ക്രോഡീകരിക്കുന്നത്
    മലയാളത്തിന് വരും കാലത്തേയ്ക്കുള്ള ഒരു കരുതൽ കൂടിയാകും...

    ReplyDelete