Friday, November 2, 2012

ശിവകുമാര്‍. അമ്പലപ്പുഴ .പഴനീരാണ്ടി



'The historical sense which involves a perception not only of the pastness of past,but of presence ;the historical sense compels a man to write not merely with his own generation in his bones but a feeling that the whole of literature in his own country has simultaneous existence and composes a simultaneous order'
-Krishnan Lal Sharma

ശിവകുമാര്‍ അമ്പലപ്പുഴയുടെ 'പഴനീരാണ്ടി 'എന്ന കവിത സമാഹാരത്തില്‍ ശ്രെദ്ധേയമായി തോന്നിയത് ചില കവിതകളിലെ നാട്ടു ഭാഷയുടെ ചെത്തവും ചൂരും ചിനപ്പും മുനപ്പുമാണ്.
'കാലങ്കോഴിക്കരള് ചുട്ട
്നീലയമരിചാറ് കൊണ്ട്
കാലകാലകളം വരച്ച്
കാരകില്‍ കടഞ്ഞ കാട്ടുകുറ്റിയില്‍
'* * * * * * *
'കളം തൂര്‍ത്തു പതം വാങ്ങി
കടം തീര്‍ത്ത് കരുമാടിപ്പൂരം'
പ്രദേശ ഭാഷയുടെ വാര്ച്ചയും തോര്ച്ചയും ഈ വിധം കവിതയില്‍ കടന്നു വരുന്നു.പുതിയ കാലത്തെ എഴുതുമ്പോഴും ഇതേ ഭാഷയെ മറ്റൊരു രീതിയില്‍ എടുത്തു പെരുമാറുന്നുണ്ട് .
'കരിനിലം കട്ടക്കളം
റിസോര്‍ട്ടില്‍ വാല്‍ മാക്രി
ഹൌസ്‌ ബോട്ടില്‍ നതോന്നത
നെറികെട്ട മണ്ണിനും
പെണ്ണിനും പെയ്ത്ത്'
മറ്റു ദേശത്തെ സൂചിപ്പിചെഴുതുംപോഴും അതേ ഭാഷയുടെ മറുപിറവി.
'തൂവാരം കുറിചിയരിയും
തോവാളപ്പൂക്കൂടയും
ഒട്ടഞ്ചത്രം മലക്കറിയും
നാമക്കല്‍ കോഴിയും
പാണ്ടിനാട് പകരം തരും'
നാട്ടുഭാഷാവഴകങ്ങള്‍ മാത്രമല്ല ,നെടിയ നാട്ടുകാഴ്ച്ചകളും നാട്ടറിവുകളും കൂടിനിവര്‍ന്ന് കവിത ഒരു പ്രദേശത്തിന്റെ പ്രത്യക്ഷമോ പ്രതീകാത്മകമോ ആയ സാന്നിദ്ധ്യമായിത്തീരുന്നു.
'കട്ടുറുമ്പിന്റെ വട്ടിപ്പണം
വരമ്പത്ത്‌ വയല്‍ കണ്ണിപ്പൂ
വാച്ചാലില്‍ പരലിണ
പെരുക്കനീറ്റില്‍ കരിഞ്ചേര
'******************************
'കടുക്കും കഞ്ഞിരക്കാ
ചവര്‍ക്കും തേങ്കൊട്ട താന്നി
ചതിക്കും ചേര്ക്കാ കടുക്ക
ചുവയ്ക്കും ചെമ്പുന്ന
മലങ്കാര കുരുട്ടുനെല്ലി
കറ കശര്‍ക്കും മരോട്ടിക്ക
കനല കാരയനി ഞാറ '

തിണ സങ്കല്പ്പമനുസരിച്ചു പറഞ്ഞാല്‍ അമ്പലപ്പുഴദേശം മരുതത്തിനയുടെയും (നാട്ടുപ്രദേശം)നെയ്തല്‍ തിണയുടെയും(കടല്‍ തീരം ) ചേരുവയാണ്. ഈ രണ്ടു തിണകളുടെയും കാഴ്ചകള്‍ 'പഴനീരാണ്ടി'യിലുണ്ട് .
'ഈറന്‍ ചിറകിലെ മഴത്തുള്ളിയെ
ഒരു മരംകൊത്തിഇറുത്തെടുക്കുന്നത് '
************************
കടലിനും കായലിനുമിടയിലെ
കാക്കത്തുരുത്ത്
ഉള്ളു തുരന്ന കരിക്കില്‍
സ്മിര്‍നോഫ് നിറക്കുമ്പോള്‍
അവള്‍ ഉള്ളു തുറന്നു '

പ്രദേശ ഭാഷയെ കവിതകളില്‍ ഉപയോഗിച്ച് വിജയിച്ചവരുടെയും പരാജയപ്പെട്ടവരുടെയും നിര മലയാള കാവ്യചരിത്രത്തിലുണ്ട്.ശിവകുമാര്‍ കവിതകളുടെ ഒരു സവിശേഷത ഇത്തരമൊരു നാട്ടു ഭാഷയെ സംഗീതത്തിലെക്കോ പൊതു ചൊല്ലല്‍ വഴിയിലേക്കോ കൊണ്ടുപോകാതെ അതിന്റെ പശിമയും ചവര്‍പ്പും കശര്‍പ്പും നിലനിര്‍ത്തിക്കൊണ്ടുള്ള എഴുത്ത് രീതി രൂപപ്പെടുത്താന്‍ ശ്രമിക്കുന്നു എന്നതാണ് .പഴനീരാണ്ടിയിലെ കവിതകളില്‍ ചെറു സാധ്യതകളായി നില്‍ക്കുന്ന ഈ സവിശേഷതയെ കൂടുതല്‍ വിശാലമായ അര്‍ത്ഥത്തില്‍ ,കൂടുതല്‍ നവീനമായി ഉപയോഗിക്കാന്‍ ശിവകുമാര്‍ ശ്രമിക്കുമെന്നും ശ്രമിക്കണമെന്നും ഒരു വായനക്കാരനെന്ന നിലയില്‍ ഞാന്‍ ആഗ്രഹിക്കുന്നു .

No comments:

Post a Comment