Friday, November 2, 2012

രാമായണം




പറുദീസാ നഷ്ട്ടങ്ങളുടെ കഥയാണ് രാമായണം.ഓരോ കഥാപാത്രങ്ങളെയും ഓരോ മനുഷ്യരായി  ശ്രദ്ധിക്കുമ്പോള്‍ ഒന്നു മനസ്സിലാകും . എത്ര ശ്രമിച്ചിട്ടും അവരുടെ കൈകളിലൂടെ പറുദീസകള്‍ വഴുതിപ്പോകുന്നു.എങ്ങനെയും അവര്‍  തുന്നിക്കെട്ടാന്‍ മെനകെട്ടിട്ടും പറുദീസകള്‍ പിഞ്ഞിപ്പൊട്ടി പോകുന്നു.ഓരോ പ്രശ്നക്കുരുക്കും  അഴിചെടുത്തുകൊണ്ട് ഓരോരുത്തരും നടന്നടുക്കുന്തോറും അവരെ  നിസ്സഹായരാക്കിക്കൊണ്ട് പറുദീസകള്‍ അകന്നു മറയുന്നു .ഒരു കഥാപാത്രം മറ്റൊരു കഥാപാത്രത്തിന്റെ പറുദീസാ നഷ്ട്ടമാകുന്നു. സീത രാമന്റെ .ശൂര്‍പ്പണക രാവണന്റെ .രാവണന്‍ മണ്ടോടരിയുടെ .ഉര്മിള ലക്ഷ്മണന്റെ .....അങ്ങനെ നിരവധി പറുദീസാ നഷ്ടങ്ങള്‍ .'ലക്ഷ്മാണോപദേശ'ത്ത്തില്‍ ഉപനിഷദ് വഴിയിലൂടെ സഞ്ചരിച്ചുകൊണ്ട് എഴുത്തച്ചന്‍ അഗാധമായ മനുഷ്യജീവിത ദര്‍ശനങ്ങള്‍ അവതരിപ്പിക്കുന്നു എന്ന കാര്യത്തില്‍ ആത്മീയ കാഴ്ചപ്പാടില്‍ രാമായണത്തെ വ്യാക്യാനിച്ചവര്‍ ഏറെക്കുറെ ഒരേ അഭിപ്രായം പങ്കു വെക്കുന്നത് കാണാം.മറ്റൊരു രീതിയില്‍ പിന്നീട് രാമായണകഥാഗതിയില്‍ സംഭവിക്കുന്ന പറുദീസാ നഷ്ടങ്ങളെക്കുറിചുള്ള മുന്നറിയിപ്പുകളായും ലക്ഷ്മണോപദേശത്തിലെ വരികളെ വായിച്ചെടുക്കാന്‍ കഴിഞ്ഞേക്കും.
'പുത്രമിത്രാര്‍ത്ഥ കളത്രാതിസംഗമ
മെത്രയു ല്പകാലസ്ഥിതമോര്‍ക്ക നീ.'
............................................................
'ലക്ഷ്മിയുമസ്ഥിരയല്ലോ മനുഷ്യര്‍ക്കു
നിക്കുമോ യൌവനവും പുനരധ്രുവം ?
സ്വപ്നസമാനം കളത്രസുഖം നൃണാ-
 മല്പമായുസ്സും നിരൂപിക്ക ലക്ഷ്മണാ '
മൂന്നു വലിയ കൂട്ടുകുടുംബങ്ങള്‍ അയോധ്യയിലും കിഷ്കിണ്ടയിലും ലങ്കയിലും പല കാരണങ്ങള്‍ കൊണ്ട് ചിന്നഭിന്നമായി ചിതറുന്ന കാഴ്ച മറ്റൊരു പറുദീസാ നഷ്ടത്തെ ഓര്‍മ്മിപ്പിക്കുന്നു.മേല്‍ സൂചിപ്പിച്ച വരികളുടെ വിദൂരതയില്‍ ധ്വനിക്കുന്ന പുത്രനഷ്ടം ,യൌവനനഷ്ടം ,സമ്പന്നലോകനഷ്ടം ,ഭാര്യാനഷ്ടം ,മിത്രനഷ്ടം,സഹോദരനഷ്ടം  ...ഇങ്ങനെ ഒരുപാട് പറുദീസാ നഷ്ടങ്ങളുടെ തുടര്‍ച്ചകളാണ് രാമായണമെന്ന മനുഷ്യകഥയെ പലപ്പോഴും അര്‍ത്ഥരഹിതമെന്നു തോന്നാവുന്ന ജീവിതത്തിന്റെ മഹാഖ്യാനമായി മാറ്റിത്തീര്‍ക്കുന്നത് . എഴുത്തച്ചന്‍ ലക്ഷ്മണോപദേശത്തില്‍ പറഞ്ഞുവെക്കുന്നതിനെ ഈയൊരു വീക്ഷണകോ ണിലൂടെയും നോക്കികാണാമെന്നു തോന്നുന്നു.
'ദൃശ്യ മായുള്ളോരു  രാജ്യദേഹാദിയും
വിശ്വവും നിശ്ശേഷധാന്യധനാദിയും
സത്യമെന്നാകിലേതല്‍പ്രയാസം തവ
 യുക്ത ,മതല്ലായ്കിലെന്തതിനാല്‍ ഫലം?'
ഉത്തര രാമായണം ആരെഴുതിയതുമാകട്ടെ . അതിലെമ്പാടും ഉയരുന്ന വിലാപങ്ങള്‍ പറുദീസാ നഷ്ടങ്ങളില്‍ നിന്നും ഉയരുന്ന മനുഷ്യ വിലാപങ്ങളായി വായിചെടുക്കാനാവും.ഭക്തി കൊണ്ടും തത്വചിന്താവിചാരങ്ങള്‍ കൊണ്ടും കെട്ടിപ്പൊക്കാന്‍ ശ്രമിക്കുന്ന ഒരു പറുദീസകളില്‍ നിന്നും സാന്ത്വനം ലഭിക്കാതെ ,അവയില്‍ നിന്നെല്ലാം ബഹിഷ്കൃതരാവുന്ന മനുഷ്യരുടെ വിലാപങ്ങളാണ് നാം കേള്‍ക്കുന്നത്.രാമായണകഥ മുന്നോട്ടു പോകുംതോറും 'രാത്രി' അഥവാ 'രാ'മായുകയല്ല ,രാവേറുകയാണ്  ചെയ്യുന്നത്.കഥാന്ത്യത്തിലേക്കടുക്കുംതോറും കട്ടിപിടിക്കുന്ന രാത്രിയില്‍ നിന്നും വെളിച്ചവുമായി വരുന്ന രണ്ടുപേര്‍ ലവകുശന്മാരാകുന്നു.അവരാകട്ടെ ആത്യന്തികമായി ആദികവിയുടെ പ്രതിനിധികളാണ് .കാവ്യോപാസകരാണ് . ദുഃഖചെളിയില്‍ നിന്ന് വിടരുന്ന താമരചന്തം പോലെ ,ഇരുട്ടില്‍ നിന്നു പുറപ്പെടുന്ന വാഗര്‍ത്ഥവെളിച്ചം പോലെ കവിത മാത്രം അവശേഷിക്കുന്നു. അവസാന വിശകലനത്തില്‍ രാമായണമെന്ന മഹത്തായ കവിത (വല്മീകിയുടെതോ എഴുത്തച്ചന്റെയോ ആകട്ടെ ) തന്നെയാണ് കൊടും രാത്രിയുടെ ഇരുട്ടില്‍ നിന്ന് മനുഷ്യരെ വെളിച്ചത്തിലേക്ക്  വീണ്ടെടുക്കുകയും 'രാ 'മായണം  എന്ന ആശയത്തിലേക്ക് പോകുകയും ചെയ്യുന്നത് .

No comments:

Post a Comment