Saturday, November 3, 2012

വെട്ടുവഴിക്കവിതകള്‍



ഒരു സവിശേഷ ചരിത്രസന്ദര്‍ഭത്തെ അഭിസംബോധന ചെയ്യുന്നു എന്ന അര്‍ത്ഥത്തില്‍ എത്രത്തോളം പ്രസക്തമാണോ അത്രത്തോളം അപ്രസക്തമാണ് കവിതകള്‍ എന്ന നിലയില്‍ 'വെട്ടുവഴിക്കവിതകള്‍ ' .   ഈ സമാഹാരത്തില്‍ പ്രിയപ്പെട്ട സുഹൃത്തുക്കള്‍ പലരും കവിതയെഴുതിയിട്ടുണ്ട്  .  ആലപ്പുഴ എസ്.ഡി കോളേജില്‍  എന്റെ മലയാളം അദ്ധ്യാപകനായിരുന്ന അമ്പലപ്പുഴ ഗോപകുമാര്‍ സാറിന്റെ  കവിതയുണ്ട്  .  ഫേസ് ബുക്കില്‍ തന്നെ അവരുടേതായ മികച്ച കവിതകള്‍ പോസ്റ്റു  ചെയ്തിട്ടുള്ള സുധീഷ്‌ കൊട്ടേമ്ബ്റത്തേയും    നസീര്‍ കടിക്കാടിനേയും പോലുള്ളവരും എഴുതിയിട്ടുണ്ട് .  സമാഹാരത്തിലെ കവികള്‍  പൊതുവില്‍ പങ്കിടുന്ന സാമൂഹിക ഉത്കണ്ടകള്‍ ഏതൊക്കെയോ തലങ്ങളില്‍ ഒരു വെറും സാധാരണക്കാരന്‍ മാത്രമായ ഞാനും  പങ്കിടുന്നുന്ടെങ്കിലും എന്തുകൊണ്ടോ  'വെട്ടുവഴിക്കവിതകളിലെ '  ഒരെണ്ണം പോലും ഒരു ചെറിയ കവിതാവായനാക്കാരനും  കവിതാസ്നേഹിയുമായ എനിക്ക് മികച്ച കാവ്യാനുഭവമായില്ല എന്ന് തുറന്നു പറഞ്ഞു കൊള്ളട്ടെ . രാഷ്ട്രീയമായ കൃത്യത (Political correctness) ഉള്ളത് കൊണ്ട് മാത്രം  ഒരു കവിതയ്ക്കും കവിതയുടെ സൂക്ഷ്മഭാഷയിലേക്കും ഭാഷയുടെ ഭാഷയിലേക്കും ഭാഷയെക്കുറിച്ചുള്ള ഭാഷയിലേക്കും ഭാഷയുടെ പുതുക്കലുകളിലേക്കും ഭാഷയുടെ സൂക്ഷ്മരാഷ്ട്രീയത്തിലേക്കും സഞ്ചരിക്കാന്‍ കഴിയുകയില്ലെന്ന് ഈ കവിതകള്‍ കാട്ടിത്തരുന്നു  .  ഒരു ചരിത സന്ദര്‍ഭത്തില്‍ കേരളത്തിലെ ചെറുപ്പക്കാര്‍ ഏറ്റുപാടി നടന്ന 'തടവറക്കവിതകള്‍ ' അതിന്റെ ചരിത്രപരമായ പ്രാതിനിധ്യം മാറ്റിവെച്ചാല്‍   വായിക്കാന്‍ കഴിയാത്തവിധം ഉപരിപ്ളവമായിട്ടാണ് ഇപ്പോള്‍ അനുഭവപ്പെടുന്നതെന്നു തോന്നുന്നു . അതേ സമയം  , മേരി  ടെയ്ലറുടെ  'ഇന്ത്യന്‍ തടവറയില്‍ അഞ്ചു വര്ഷം  'ഇന്നും വായിക്കാന്‍ കഴിഞ്ഞേക്കും  .  ആ കൃതിയുടെ ഗദ്യഭാഷയില്‍ ഉള്ളടക്കത്തെ ചിലപ്പോഴെങ്കിലും അതിലംഘിക്കുന്ന മുള്‍ക്കിരീടങ്ങളും കുരിശുകളും ചാട്ടവാറടിപ്പാടുകളും ഒഴുകി വരുന്നത് കാണാന്‍ കഴിഞ്ഞേക്കും  .  ഒരു സമകാലിക ചരിത്രസന്ദര്‍ഭത്തെ  അഭിസംബോധന ചെയ്തുകൊണ്ട് ഇടശ്ശേരി എഴുതിയ 'കുറ്റിപ്പുറം പാലം  ' ഇപ്പോഴും പലതരം പാഠങ്ങളിലേക്കും വ്യാഖ്യാനങ്ങളിലേക്കും  സജീവമായിത്തീരുന്നത് അത് കേവലം ഒരു ചരിത്ര വസ്തുതയെ അഭിമുഖീകരിച്ചു എന്നത് കൊണ്ട് മാത്രമല്ല . കവിതയില്‍ അതിനെ കവിഞ്ഞു പടരുന്ന  ഭാഷയുടേയും കാഴ്ചയുടേയും ഭാവിയിലേക്കു പോകുന്ന ലോകങ്ങള്‍ രൂപപ്പെട്ടതു കൊണ്ടുകൂടിയാണ്  . 'വെട്ടുവഴി കവിതകളിലെ' കാവ്യ സൂക്ഷ്മതയുടെയും പുതുഭാഷാതുറസ്സുകളുടെയും അഭാവങ്ങളെ തിരിച്ചറിയുന്നവര്‍  ഈ കവിതകളിലൂടെ മലയാള കവിത രാഷ്ട്രീയത്തെ  തിരിച്ചുപിടിചിരിക്കുന്നു എന്ന മട്ടിലുള്ള മഹത്വവല്ക്കരണങ്ങളെ അതിരുകടന്നതായി മാത്രം മനസ്സിലാക്കിയാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയുകയില്ല.പുസ്തകപ്രസാധനവും  പുസ്തകബിസിനസ്സും ഒന്നിച്ചു കൊണ്ടുപോകാതെ പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത ഡി.സി ബുക്സിന്റെ വ്യാപാര താല്പര്യം സ്വാഭാവികം  .    'പാര്‍ട്ട്  ഓഫ് ദി ഗയിം ' എന്നതിനപ്പുറം ചര്ച്ചചെയ്യാനോളമുള്ള  പ്രാധാന്യം അതിനില്ല . എന്നാല്‍ ,  ദൂരവ്യാപകമായ ആപല്‍സൂചനകള്‍ നിറഞ്ഞ അതിദാരുണവും അത്രമേല്‍ സവിശേഷവുമായ ഒരടിയന്തര സന്ദര്‍ഭത്തെ അലസവും നിരുത്തരവാദപരവുമായി എഴുതിയ കവിതകളുടെ സമാഹാരം എന്ന നിലയിലായിരിക്കും ' വെട്ടു വഴിക്കവിതകള്‍ ' ഭാവിയില്‍ വിലയിരുത്തപ്പെടുക എന്നു ഞാന്‍ കരുതുന്നു. .   ' വെട്ടുവഴിക്കവിതകള്‍ '   എന്നതിനേക്കാള്‍    ' വഴിപാടുകവിതകള്‍  '   എന്ന വിശേഷണമായിരിക്കും  ഈ കവിതകള്‍ക്ക് കൂടുതല്‍ ഇണങ്ങുക  .

No comments:

Post a Comment