Sunday, November 4, 2012

കവിതയില്‍ അയ്യപ്പന്‍ അവശേഷിപ്പിച്ചത്

എ. അയ്യപ്പന്‍ ഒരു ചെറിയ കവി.  ചെറുതുകളുടെ കവി. അയ്യപ്പന്റെ കവിതയില്‍ നിറയെ ലില്ലിപ്പുട്ടിലെ മനുഷ്യര്‍. പെട്ടെന്നു കണ്ണില്‍ പെടാത്തവര്‍.  ഒരേ ഫ്രെയിമില്‍, ഒരേ ആംഗിളില്‍ കവിത. അതേ ആംഗിളിലൂടെ, അതേ ഫ്രെയിമിലേക്ക് ആ മനുഷ്യര്‍ വന്നുകൊണ്ടിരുന്നു. അഥവാ, ആ മനുഷ്യരായി കവിതയിലെ 'ഞാന്‍' പകര്‍ന്നാടിക്കൊണ്ടിരുന്നു. അങ്ങനെ കവിതയിലെ 'ഞാന്‍' പലതായി. ഒരേ നടന്റെ പല വേഷങ്ങള്‍. പല വേഷങ്ങളില്‍ വന്നിട്ടും സംഭാഷണം മാറിയില്ല. തിരക്കഥ മാറിയില്ല.
അധികാരത്തിന്റെ നോക്കെത്താ ദൂരത്ത്‌ നോക്കുകുത്തികളായിതീരുന്ന മനുഷ്യരുടെ സംഭാഷണം ഒരേ മട്ടിലാകുമെന്ന്,  അവരുടെ തിരക്കഥ മാറുന്നിലെന്ന് അയപ്പന്റെ കവിതകള്‍ ദൃശ്യപ്പെടുത്തുന്നു.
When poetry speaks the language and anguish of the marginalised ,they fuses to be the same എന്ന് സമകാല കാവ്യനിരൂപകനായ George Hartley രേഖപ്പെടുത്തുന്നത് ഇതിനോട് ചേര്‍ത്ത് വായിക്കാം.
അയ്യപ്പന്‍ എഴുതുന്നു:
''കാല്നടക്കാരന്റെ
കഷ്ടപ്പാടുകള്‍
ആരറിയുന്നു '
ആരും കാണാത്ത കഷ്ടപ്പാടുകള്‍ കൊണ്ടു മാത്രമല്ല, ആരും കാണാത്ത കാല്‍പ്പാടുകള്‍ കൊണ്ടുമാണ് കവിതയുടെ ക്യാന്വാസ് നിറയുന്നത്. കാല്‍നടക്കാരുടെ, കുട്ടിക്കാലം ചതിച്ച കുട്ടികളുടെ, വൃദ്ധജനതയുടെ, അടിഞ്ഞു വീഴുന്ന സ്ത്രീകളുടെ, കല്‍ക്കരിപോലെ കറുത്തനിറമുള്ളവരുടെ, പരാജിതരുടെ കാല്‍പ്പാടുകള്‍.
'മലയില്‍ പോയൊളിച്ച
പ്രകാശമാണ് ഞങ്ങള്‍
വലകെട്ടുവാന്‍
നൂലു കിട്ടാത്ത
ചിലന്തികള്‍ '
മനുഷ്യരുടെ കാല്‍പ്പാടുകള്‍ മാത്രമല്ല , മരങ്ങളും പൂക്കളും ഇലകളും പക്ഷികളും വെയിലും നിലാവും പുഴയും ആട്ടിന്കുട്ടിയും  കവിതയുടെ ഫ്റെയിമില്‍ ഫെയ്ഡ് ഔട്ട് ആകുന്ന കാല്പ്പാടുകളായി വന്നു പോകുന്നു.
'പട്ടുപോയ വൃക്ഷങ്ങള്‍ക്ക്
ഓക്സിജന്‍ കൊടുക്കുക'
...........................................
പുഴയില്‍
ഒഴുകാത്ത
കല്ലാണു പ്രേമം.'
............... .........
ഇലകളായ് ഇനി നമ്മള്‍
പുനര്‍ജനിക്കുമെങ്കില്‍
ഒരേ വൃക്ഷത്തില്‍ പിറക്കണം '
കവിയുടെ കാല്പ്പാടുകളല്ല, കവിതയ്ലെ 'ഞാന്‍ ' നിരവധി കാല്‍പ്പാടുകളുടെ പ്രതിനിധാനങ്ങളായിത്തീരുന്നു.  അതൊരു തുടര്‍ച്ച സൃഷ്ടിക്കുന്നു.
'ശരീരം നിറയെ മണ്ണും
മണ്ണ് നിറയെ രക്തവും
രക്തം നിറയെ കവിതയും
കവിത നിറയെ കാല്പാടുമുള്ളവന്‍ '
ഇത്തരം കാല്‍പ്പാടുകള്‍ കൊണ്ടു രൂപപ്പെടുന്ന കവിതയിലെ ഉള്ളടക്കങ്ങള്‍, ആശ്യരൂപീകരണങ്ങള്‍ സവിശേഷശ്രദ്ധയര്‍ഹിക്കുന്നുണ്ടെങ്കിലും ഭാഷകൊണ്ട് അതിജീവിക്കാന്‍ കഴിയാതെ അടഞ്ഞ വ്യവസ്ഥകളിലേക്ക് അയ്യപ്പന്റെ കവിത പരിമിതപ്പെടുന്നു.  സ്വയം സൃഷ്ടിച്ച ഭാഷയുടെ ചങ്ങലകളില്‍ ഓരോ കവിതയെഴുതുമ്പോഴും കൂടുതല്‍ കൂടുതല്‍ കുരുങ്ങിപ്പോകുകയും, ഒടുവിലൊടുവില്‍ അനങ്ങാനാവാത്തവിധം ജീവനറ്റ നിശ്ചലതയായി കവിതകളുടെ നിരന്തര പ്രദര്‍ശനം മാറുകയും ചെയ്തു.
കവിതയ്ക്കു പുറത്ത് അയ്യപ്പന്‍ ഏറെ അലഞ്ഞു തിരിഞ്ഞു. ഭാഷയിലും കവിതയിലും സഞ്ചാരം ചെറിയ ചുറ്റുവട്ടങ്ങളില്‍ ഒതുങ്ങി.  കവിതയ്ക്കു പുറത്ത്  വളഞ്ഞു തിരിഞ്ഞു. കവിതയില്‍ ഒരേവഴിയില്‍ പോയി. അബ്സ്ട്രാക്റ്റ് എന്ന പ്രതീതിയില്‍ എല്ലായ്പ്പോഴും മുങ്ങി. കോണ്‍ക്റീറ്റായ ആശയങ്ങളിലും ഭാഷാഘടനയിലും എപ്പോഴും പൊങ്ങി. ഇത് അയ്യപ്പന്‍റെ മാത്രം പരിമിതിയല്ല. എഴുപതുകളുടെയും  എണ്പതുകളുടെയും ഹാങ്ങോവറില്‍ എഴുത്ത് തുടരുന്ന ഒട്ടുമിക്ക കവികളുടെയും പരിമിതിയാണ്. സ്വയം രൂപപ്പെടുത്തിയ ഭാഷയെ വീണ്ടും വീണ്ടും പുനര്‍നിര്‍വചിച്ചുകൊണ്ടും നവീകരിച്ചുകൊണ്ടും ഭാഷയില്‍ ഒരു കവിക്ക്‌ അതിജീവിക്കാം . അതല്ലെങ്കില്‍ ഭാഷയെ അതിന്റെ സ്വാതന്ത്ര്യത്തിലേക്ക് വിട്ടുകൊടുത്തുകൊണ്ട്‌, ആ സ്വാതന്ത്ര്യത്തിലേക്കു അവിരാമം യാത്ര ചെയ്തുകൊണ്ട്, ആ യാത്രകളെ ഭാഷയുടെ പരീക്ഷണശാലകളില്‍ ആവിഷ്ക്കരിച്ചുകൊണ്ട് അയാള്‍ക്ക്‌ അതിജീവിക്കാം.
It is not in creating , but in incessant innovation that a language becomes political ( Robert Kaufman). അയ്യപ്പന് ഇതൊന്നും സാദ്ധ്യമായില്ല. അയ്യപ്പന്‍ ആത്മരതിയില്‍ മുഴുകിയതു കൊണ്ടല്ല അങ്ങനെ സംഭവിച്ചത്.  യഥാര്‍ത്ഥത്തില്‍ എഴുപതുകളുടെയും എണ്‍പതുകളുടെയും കാവ്യാവബോധത്തിന്റെ ഇരകളില്‍ ഒരാളായിരുന്നു അയ്യപ്പന്‍. സമയം കാണിക്കുമ്പോഴും എപ്പോഴോ നിലച്ച ഒരു വാച്ച്.
തീര്‍ച്ചയായും മലയാളകവിതയില്‍ അയ്യപ്പന് അയ്യപ്പന്റേതായ ഒരിടമുണ്ട്‌. ആര്‍ക്കും നിഷേധിക്കാനാവാത്ത ഒരിടം. അതേ സമയം, സമകാലകവിതയുടെ തുറസ്സുകളില്‍ നില്‍ക്കുന്ന ഒരു കവിക്ക്‌ എങ്ങനെ കവിതയെഴുതരുത് എന്നതിനുള്ള തെളിവുകള്‍ കൂടിയാണ് അയ്യപ്പന്‍റെ കവിതകള്‍. പലവിധങ്ങളില്‍ വരിഞ്ഞുകെട്ടപ്പെട്ട, നിസ്സംഗമായ ഒരു സമൂഹത്തില്‍ അയ്യപ്പന്റെയും ജോണ്‍ എബ്രഹാമിന്റെയും സുരാസ്സുവിന്റെയും തുറന്നടിച്ച ജീവിതങ്ങള്‍ക്ക് അതിന്റേതായ പ്രസക്തിയുണ്ട്. അതിനെക്കുറിച്ചുള്ള പ്രകീര്‍ത്തനങ്ങളും സങ്കീര്‍ത്തനങ്ങളും വികാരപ്രകടനങ്ങളും സ്വാഭാവികമായും ഒരു സോഷ്യല്‍ കഥാര്‍സിസിന്റെ ഭാഗമായിതീരാം. 
എന്നാല്‍ കവിതാവായനയുടെ സ്ഥലകാലങ്ങള്‍ മറ്റൊരിടത്താണ്. ആ സ്ഥലകാലങ്ങളില്‍ അത്തരം പ്രകീര്‍ത്തനങ്ങളും സങ്കീര്‍ത്തനങ്ങളും വികാരപ്രകടനങ്ങളും അലയടിക്കുകയില്ല. അവിടെ വിവേകശാലിയായ വായനക്കാരനെ കവിതയ്ക്കു ഒറ്റയ്ക്ക് അഭിമുഖീകരിക്കേണ്ടി വരും. അപ്പോള്‍ അയ്യപ്പന്റെ കവിതയില്‍ എന്തവശേഷിക്കും എന്നചോദ്യം പ്രധാനമായി തീരുകതന്നെ ചെയ്യും എന്നു ഞാന്‍ കരുതുന്നു.
 

No comments:

Post a Comment