Friday, November 2, 2012

പി.കഞ്ഞിരാമന്‍ നായര്‍ പഠിപ്പിച്ച പാഠം



'വിണ്ണില്‍ വെളിച്ചമെഴുതി നിന്നീടുമോ
കണ്ണി ലൊരുകുറികൂടി കഷ്ണപ്രഭേ'
(സൌന്ദ്ര്യ ദേവത -1935)

മലയാള കവിതയുടെ സമീപകാല ചരിത്രത്തില്‍ ഒരത്ഭുതം നടന്നു.പി.കുഞ്ഞിരാമന്‍ നായര്‍ തിരിച്ചു വന്നു.തിരിച്ചു വരിക മാത്രമല്ല ,തിരിച്ചറിയപ്പെട്ടു.വിവിധ രീതികളില്‍ ചര്‍ച്ച ചെയ്യപ്പെട്ടു.പല തലങ്ങളില്‍ പുനര്‍ വായിക്കപ്പെട്ടു.ഭാവിയില്‍ നടക്കാനിടയുള്ള പി.കവിതയുടെ വായനകള്‍ ഇതിന്റെ തുടര്‍ച്ചയും വികാസവും വിച്ഛേദനവുംസാധ്യതകളും ആയിരിക്കും അന്വേഷിക്കുക.അത്രത്തോളം പി. തിരിച്ചു വന്നു.കവിയുടെ സമ്പൂര്‍ണ സമാഹാരം വന്നു.പലര്‍ എഡിറ്റു ചെയ്ത കവിതാ സമാഹാരങ്ങള്‍ വന്നു.'കവിയുടെ കാല്‍പ്പാടുകളും' 'നിത്യ കന്യകയെത്തേടിയും' 'എന്നെത്തിരയുന്ന ഞാനും'വന്നു.

തെന്നിയും തെറിച്ചും തെറ്റിയുമുള്ള എഴുത്തായിരുന്നു പി.യുടേത് .ഒരുപാട് തവണ വീണും ഇടറിയും പതറിയുമാണ് ആ കവിത നിവര്‍ന്നു വന്നത്.മലയാള കവിതയില്‍ ഏറ്റവും ഉയര്‍ന്ന ചില ശിഖരങ്ങളിലേക്ക് -'കളിയച്ചനി'ലേക്കും 'നരബലി'യിലെക്കും 'സൌന്ദര്യ ദേവത 'യിലേക്കും എത്താനാണ് പി. ഒരുപാട് എഴുതി നോക്കിയത്.തെറ്റിപ്പോകുന്ന ശരികളായിരുന്നു പി.കവിതകള്‍.എന്നാല്‍ കൃത്യമായ ശരികളേക്കാള്‍ മികച്ച ദൂരങ്ങള്‍ അവ കാണിച്ചു തന്നു.കണക്കുകൂട്ടി ഒരുപാട് എഴുതുകയായിരുന്നില്ല.എട്ടും പൊട്ടും തിരിയാത്ത ഒരാളെന്ന് തോന്നിപ്പിച്ചുകൊണ്ട്‌ മലയാള കവിതയില്‍ പി.കാണിച്ച ധാരാളിത്തം നിറഞ്ഞ താന്തോന്നിത്തം  കാവ്യ സിദ്ധാന്തങ്ങളേയും കവിയെ തന്നെയും കവിഞ്ഞു പോയ ഒന്നായിരുന്നു.ആ കവിഞ്ഞു പോകല്‍ ചിലപ്പോള്‍ കവിതയെ തന്നെ അപ്രത്യക്ഷമാക്കുകയും മറ്റുചിലപ്പോള്‍  കവിതയുടെ വന്കരകളെ പ്രത്യക്ഷപ്പെടുത്തുകയും ചെയ്തു.അതായിരുന്നു പി. കവിതയില്‍ നിരന്തരം നടന്ന മാജിക് അഥവാ മാജിക്കല്‍ റിയലിസം .കവിതകള്‍ ചുഴറ്റിയെറിഞ്ഞ് പി.സൃഷ്ടിച്ച കേരളം പി.വിഭാവന ചെയ്ത കേരളമായിരുന്നു.ഒരു പുറം നിറയെ ഭ്രാന്തു പിടിച്ച ഭാവനയിലെ കേരളത്തെ നിറച്ചു കുത്തിവരചെഴുതി  തീവ്റ യാഥാര്‍ത്യത്തിന്റെ മറുപുറത്തെ വായനക്കാര്‍ക്ക് വിട്ടു കൊടുക്കുകയാണ് പി .ചെയ്തത്.ഭാവനയിലെ കേരളത്തില്‍ നിന്ന് കൊണ്ട് പി.സജെസ്റ്റ് ചെയ്ത കേരളത്തിന്റെ യാഥാര്‍ത്ഥ്യം ഒരു വെറും മനുഷ്യന്‍ തിരിച്ചറിഞ്ഞ യാഥാര്‍ത്യമായി വായക്കാരന്‍ മനസ്സിലാക്കുന്നു.അത് സുതാര്യമായിരുന്നു.സുതാര്യത എന്നത് ചിലപ്പോള്‍ ആകസ്മികമായ സൂക്ഷ്മതയുടെ ഭാഷ സംസാരിക്കുമെന്നും അത് വായനക്കാരനെ  ഉപചാരങ്ങളില്ലാത്ത്ത സ്നേഹത്തിലേക്ക് കൂടിക്കൊണ്ടു പോകുമെന്നും പി.യുടെ കവിതകള്‍ പറഞ്ഞു തന്നു.

സമകാലികതയുടെ തോതോപ്പിചെഴുതാനോളം അതിബുദ്ധിമാനായിരുന്നില്ല പി.അതുകൊണ്ട് തന്നെ തോതോപ്പിചെഴുതുന്ന കവിതകളില്‍ വാക്കുകളെ വെട്ടിച്ച് കടന്നു കയറാറുള്ള കള്ളനാട്യങ്ങള്‍ പി. കവിതയില്‍ നിന്നും സ്വാഭാവികമായും ഒഴിഞ്ഞു പോയി.കവിതയിലൂടെ കവിതയെ മനസ്സിലാക്കാന്‍ ശ്രമിച്ചുകൊണ്ട്‌ കവിതയെന്ന സമുദ്രസംസ്കാരത്തിലേക്ക് പി.യുടെ നദികള്‍ ഒഴുകിക്കൊണ്ടിരുന്നു.മണ്ണിലെ നിളാനദിക്ക് കൃത്യമായ ഒഴുക്കുവഴികളുണ്ട്. പി.കവിതയില്‍ നിളാനദി ക്രമം തെറ്റിയൊഴുകുന്നു.അങ്ങനെ മണ്ണിലെ നിളാ നദി ഒഴുക്കികൊണ്ട് വരുന്നതിനേക്കാള്‍ വലിയ ലോകങ്ങള്‍ ,സംസ്കാരത്തിന്റെ എക്കലുകള്‍ ,മണവും നിറവും മൌനവും മഹാദുഖങ്ങളും ഒപ്പം കുറെ മിഥ്യകളും പിയുടെ നിളയില്‍ ഒഴുകിവന്നു.കവിതയെന്ന നിത്യ കന്യകയെതേടി പി നടന്നു എന്നത് ഒരു മിത്ത് .പി.തന്നെ സ്വയം ആ മിത്തിനെ ആഘോഷിച്ചു.സത്യത്തില്‍ തന്നോടൊപ്പം നിരന്തരം നടന്ന കവിതയെ മറന്നു പോകുന്നിടത്തോളം ഉന്മാദിയായിരുന്നു പി.നമ്മുടെ കവികള്‍ എപ്പോഴും ഓര്‍മ്മിക്കുന്ന ഒന്നിനെ പി .മറന്നുകൊണ്ടേയിരുന്നു.ആ മറവിയാണ് പി.എന്ന പ്രതിഭാസത്തെ സൃഷ്ടിച്ചത്.

ജീവിച്ചിരുന്ന കാലത്ത് നിരൂപകര്‍ ചില ബ്റാകറ്റുകളില്‍ പി.യെ ഒതുക്കിക്കളഞ്ഞു.ആ ബ്റാകറ്റുകള്‍  ഒരു കുട്ടിക്കളിയിലെന്നവണ്ണം തട്ടിത്തെറിപ്പി ച്ചുകൊണ്ട് പി.പഠിപ്പിക്കുന്ന പാഠം എന്താണ് ? എങ്ങനെയൊക്കെ തകര്‍ക്കാന്‍ ശ്രമിച്ചാലും ആരു തമസ്കരിക്കാന്‍ പണിപ്പെട്ടാലും ക്രിയേറ്റിവ് ഫയര്‍ ഉള്ള എന്തും ഏതൊരാളും ഇല്ലതാകുകയില്ല.അങ്ങയുള്ള എന്തിന്റെയും ഏതൊരാളുടെയും ജന്മം ജരാസന്ധന്റേതാണ്.വെട്ടി മുറിചിട്ടാലും മുറികൂടും .ഉയിര്തെഴുന്നേല്‍ക്കും .

No comments:

Post a Comment