Sunday, November 4, 2012

സി.ആര്‍.പരമേശ്വരന് മറുപടി




പുതിയ കവിതയെക്കുറിച്ചുള്ള സി ആര്‍. പരമേശ്വരന്റെ പ്രതികരണം വായിച്ചു.മലയാളത്തിലെ പുതിയ കവിത ഇത്തരം വിമര്‍ശനങ്ങള്‍ ക്ഷണിച്ചു വരുത്തുന്നു എന്നത് വളരെ പോസിറ്റീവായ കാര്യമാണ്.വിമര്‍ശിക്കപ്പെടാനോളം പുതിയ കവിത ഒരു വസ്തുതയായിക്കഴിഞ്ഞിരിക്കുന്നു എന്നതിന്റെ കൂടി തെളിവായി ഒരാള്‍ക്ക് ആ പ്രതികരണത്തെ വായിച്ചെടുക്കാം.ആദ്യം ചരിത്രത്തിലേക്ക് വരാം.ആധുനികത കത്തി നിന്ന കാലത്ത് ഇവിടെ ഒരുപാട് കവിതകള്‍ എഴുതപ്പെട്ടു.ഒരുപാട് കവികളും ഉണ്ടായിത്തീര്‍ന്നു.സമീക്ഷയുടെയും കേരള കവിതയുടെയും യുഗരശ്മിയുടെയും ജയകേരളത്തിന്റെയും പഴയ ലക്കങ്ങള്‍ പരിശോധിച്ചാല്‍ എത്രയോ കവികള്‍.അവരില്‍ എത്ര പേര്‍ ഇന്ന് അവശേഷിക്കുന്നു?എത്ര കവിതകള്‍ അവശേഷിക്കുന്നു.?എഴുപതുകളിലെ രാഷ്ട്രീയാധുനികതയുടെ കാലത്തെ പ്രേരണയും ഉത്തരവും രസനയും നിയോഗവും സംക്രമണവും   പോലുള്ള മാസികകകളില്‍ എത്രയോ കവികള്‍ .അവരില്‍ എത്ര പേര്‍ അതിജീവിച്ചു?എത്ര കവിതകള്‍ അതിജീവിക്കുന്നു.?ഇത്തരം ചോദ്യങ്ങള്‍ നാമിനിയും വേണ്ടവിധം ചോദിച്ചിട്ടില്ല.തീര്‍ച്ചയായും അക്കാലഘട്ടങ്ങളുടെ കാവ്യാന്തരീക്ഷം രൂപപ്പെടുത്തുന്നതില്‍ ആ കവികളും അവരുടെതായ ഒരു ചെറിയ പങ്കു വഹിച്ചിട്ടുണ്ട്‌ എന്നതില്‍ സംശയമില്ല;ഇപ്പോള്‍ അവരോ അവരുടെ കവിതകളോ ഒരു പൊതു കാവ്യചര്‍ച്ചയില്‍ പ്രസക്തമല്ലെങ്ങിലും. സുശിക്ഷിതമായ ഒരു കാവ്യ സംസ്കാരത്തില്‍ നില്‍ക്കുന്ന വായനക്കാരന്‍ ഈ രണ്ടു കാലഘട്ടങ്ങളെയും പാടേ തള്ളിക്കളയുമെന്നു തോന്നുന്നില്ല.മറിച്ച് , ആ കാലഘട്ടങ്ങളെക്കുറിച്ചുള്ള തന്റെ തീവ്രമായ സംശയങ്ങള്‍ ഉന്നയിച്ചുകൊണ്ടു തന്നെ ആധുനികതയും രാഷ്ട്രീയാധുനികതയും മലയാള കാവ്യാന്തരീക്ഷത്തെ പുതുക്കിയെടുക്കാന്‍ എന്തൊക്കെ സാദ്യതകള്‍ തുറന്നിട്ടു  എന്നന്വേഷിക്കുകയാവും ചെയ്യുക.അത്തരം അന്വേഷണങ്ങളായിരിക്കും സംവാദസ്ഥലങ്ങളെ നിര്‍മ്മിച്ചെടുക്കാന്‍ സഹായിക്കുക.കാടടച്ചുള്ള നിറയൊഴിക്കല്‍ എല്ലാ സംവാദങ്ങളെയും അടച്ചുകളയുകയാവും ചെയ്യുക.ഏത് കാലഘട്ടത്തെയും ആര്‍ക്കും വിമര്‍ശിക്കാം.എന്നാല്‍ കണ്ണടച്ചുള്ള വിമര്‍ശനം വെറും മിഥ്യകളില്‍ നിന്ന് മിഥ്യകളിലേക്ക് കൂപ്പുകുത്തി വീഴുക തന്നെ ചെയ്യും.സി.ആറിനെപ്പോലെ പരിണത പ്രജ്ഞനായ ഒരാള്‍ ,തന്റെ രാഷ്ട്രീയ ചര്‍ച്ചകളില്‍ കാണിക്കുന്ന സംവാദത്തിന്റെയും ജനാധിപത്യ സമീപനത്തിന്റെയും വഴികളെ എന്തുകൊണ്ടാണ് പുതിയ കവിതയെക്കുറിച്ചു പറയുമ്പോള്‍ ഉപേക്ഷിക്കുകയും കാടടച്ചുള്ള വെടിയൊച്ചകള്‍ കേള്‍പ്പിക്കുകയും ചെയ്യുന്നു എന്നത് എന്നെ അത്ഭുതപ്പെടുന്നില്ല.കാരണം ,ഇയടുത്തകാലത്ത് മലയാളത്തില്‍ ഏറ്റവും മോശപ്പെട്ട കവിതകള്‍ എഴുതുന്ന ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിതയുടെ 'സുവര്‍ണ കാലത്തില്‍ 'അഭിരമിക്കുന്ന ഒരാളുടെ സ്വാഭാവിക പ്രതികരണമായേ ഞാനിതിനെ കാണുന്നുള്ളൂ.അയ്യപ്പനാവട്ടെ പുതിയകവിതയുടെ പ്രശ്നപരിസരത്ത്തില്‍ നില്‍ക്കുന്ന കവിയുമല്ല.മദ്യപാനമാണ് അവസാനത്തെ അനുഭവമെന്ന മിഥ്യാധാരണ വെച്ചു സൂക്ഷിക്കാന്‍ കഴിയുന്ന കാലം എന്നേ അസ്തമിച്ചും പോയിരിക്കുന്നു.പുതിയ കവിതയിലേക്ക് പുതിയ കവിതയുമായി സത്യത്തില്‍ ഒരു ബന്ധവുമില്ലാത്ത ചിലതൊക്കെ ഒളിച്ചു കടത്താന്‍ സി.ആര്‍ നടത്തുന്ന ശ്രമങ്ങള്‍ പുതിയ കവിതയെ സൂക്ഷ്മമായി പിന്തുടരുന്ന ഒരാളുടെതാണെന്ന് തോന്നുന്നില്ല.പുതിയ കവിതയെക്കുറിചു പറയുമ്പോള്‍ പ്രധാനമായും രണ്ടു കാര്യങ്ങളാണ് സംഭവിച്ചതെന്നു തോന്നുന്നു.ഒരു ഭാഗത്ത് പുതിയ കവിത പൊള്ളയാണെന്നു പറഞ്ഞുകൊണ്ട് അതിനെ പാടേ തള്ളിക്കളയുന്ന വിമര്‍ശനം.മറു ഭാഗത്ത് പുതിയ കവിതയെ ഒട്ടും ആഴമില്ലാതെ പ്രകീര്‍ത്തിക്കുന്ന ,തങ്ങള്‍ക്കിഷ്ട്ടപ്പെട്ട ഒരുപറ്റം കവികളിലേക്ക് പുതിയ കവിതയെ ഹൈജാക്ക് ചെയ്തുകൊണ്ട് പോകുകയും അവരുടേത് മാത്രമാണ് പുതിയ കവിതയെന്നു പറയുന്ന ശരിയല്ലാത്ത പ്രവണത  എന്തുകൊണ്ടോ പുലര്‍ത്തുകയും ചെയ്യുന്ന സെകട്ടേറിയനായ അന്വേഷണങ്ങള്‍.രണ്ടും പുതിയ കവിതയെക്കുറിച്ചുള്ള മിഥ്യാധാരണകള്‍ നിര്‍മ്മിക്കുകയും പുതുകവിതയുടെ  സവിശേഷതകളെയും കാവ്യപ്പെരുക്കങ്ങളേയും  മറയത്താക്കുകയും ചെയ്തു.ഇതിനു രണ്ടിനും അപ്പുറത്ത് നിന്ന് കൊണ്ട് പുതിയ കവിതയുടെ തുറസ്സിലേക്ക് പോകുമ്പോഴായിരിക്കും അതിന്റെ പ്രസക്തിയെ തിരിച്ചറിയാന്‍  കഴിയുക.ദളിത്‌ ജീവിതത്തിറെയും ദളിത്‌ ഭാഷയുടെയും ഏറ്റവും മികച്ച ചില മുഴക്കങ്ങള്‍ പുതിയ കവിതയിലല്ലേ സംഭവിച്ചത്.?പ്രകൃതിയെക്കുറിച്ചുള്ള വ്യത്യസ്തവും സൂക്ഷ്മവുമായ നിരീക്ഷണങ്ങളും അതിന്റെ സൂക്ഷ്മ രാഷ്ട്രീയവും ചിലപ്പോഴെങ്കിലും പുതിയ കവിതയിലേക്ക് കടന്നു വന്നില്ലേ?സുഗതകുമാരിക്കും കമലാദാസുമടക്കമുള്ളവരില്‍ നിന്നും വ്യത്യസ്തമായ ചില പെണ്കാഴ്ചകള്‍  പുതിയകവിതയില്‍ രൂപപ്പെട്ടിട്ടില്ലേ?ഒരേസമയം സൈബര്‍ ഭാഷയുടെയും ലോകല്‍ ഭാഷയുടെയും മാട്രിക്സിന്റെയും രസകരമായ കലര്‍പ്പുകള്‍ പുതിയകവിതയില്‍ പൊടിച്ചുയരുന്നില്ലേ?പുതിയൊരു സൌന്ദര്യ ശാസ്ത്രം തന്നെ സൂക്ഷ്മതലത്തില്‍ പുതിയ കവിതയില്‍ തെളിഞ്ഞു വരുന്നില്ലേ? ഒന്നും സംഭവിക്കുന്നില്ല എന്നടച്ചു പറയുന്നവര്‍ സ്വയം ചോദ്യങ്ങള്‍ ചോദിക്കതിരിക്കുകയും സ്വയം വിമര്ശിക്കാതിരിക്കുകയും സ്വന്തം അവബോധം മാത്രമാണ് അവസാന വാക്കെന്ന് അന്ധമായി വിശ്വസിക്കുകയും ചെയ്യുന്ന ,സംശയങ്ങളേതുമില്ലാത്ത,ഉത്തരങ്ങള്‍ മാത്രം പറയുന്ന അധ്യാപകരെപ്പോലെയാണ്.പക്ഷേ,കുട്ടികള്‍ ക്ലാസ്സുമുറികള്‍ക്ക്  പുറത്താണ് .അവര്‍ അവരുടെ ലോകം നിര്‍മ്മിച്ച്‌ കൊണ്ടിരിക്കുന്നു.

No comments:

Post a Comment