Friday, November 2, 2012

കെ.എ.ജയശീലന്റെ കവിത




സ്ഥലം തന്നു
കെ. എ. ജയശീലന്‍

ഞാന്‍
എന്റെകൂടെ
നിറങ്ങളും രൂപങ്ങളും
കൊണ്ടുവന്നു.

ലോകം
അതിറക്കിവെയ്ക്കാന്‍
സ്ഥലം തന്നു.

കെ.എ.ജയശീലന്റെ കവിതകള്‍ അര്‍ത്ഥതലത്തിലും കാവ്യവിഷയത്തിലും ഭാഷയിലും അനവധി അടരുകള്‍ നിര്‍മ്മിക്കുന്നു.എഴുത്തിന്റെ സൌമ്യമെന്നു തോന്നാവുന്ന പ്രകംബനങ്ങളില്‍ ഓരോ അടരും അടര്‍ന്നു വീഴുകയും ചുരുണ്ടുയര്‍ന്ന് കവിത വ്യതിരിക്തമായ രൂപം കൈക്കൊള്ളുകയും ചെയ്യുന്നു.

പിരിച്ചെടുക്കുന്ന അര്‍ത്ഥത്തിന്റെ വ്യാഖ്യാനങ്ങള്‍ . ചുഴിഞ്ഞെടുക്കുന്ന കാവ്യ വിഷയത്തിന്റെ ആഴങ്ങള്‍. അഴിച്ചുകെട്ടുമ്പോള്‍ അയഞ്ഞും അഴിച്ചുവിടുമ്പോള്‍ മുറുകിയും പിണയുന്ന ഭാഷാവിതാനങ്ങള്‍.അങ്ങനെ ഏറെക്കുറെ അപൂര്‍വവും അസാധാരണവുമായ സാധ്യതകളെ കവിതയിലേക്ക് തുറക്കുന്നു.പൂര്‍ണമായും തുറന്നിടുകയല്ല.പാതിമാത്രം തുറന്നിട്ടുകൊണ്ട്ട് നിഗൂഡവും സവിശേഷവുമായ ഒരു ആകാംഷയില്‍ വായനക്കാരനെ കൊണ്ടുചെന്നു നിര്ത്തുന്നു.കവിതയുടെ സംവാദ സ്ഥലങ്ങള്‍ വായനക്കാരന് വഴങ്ങുകയല്ല ,മറിച്ച് വായനയെ തന്നെ അപഗ്രഥിച്ചുകൊണ്ട് വായനക്കാരനെ അകത്തേക്കകത്തേക്ക് പിടിച്ചെടുക്കുന്നു.

അതീതങ്ങളിലേക്കും ആകാശങ്ങളിലേക്കും അപരഗ്രഹചക്രങ്ങളിലേക്കുമുള്ള ആരോഹണങ്ങളും മണ്ണിലേക്കും മനുഷ്യനിലേക്കും പക്ഷിയിലേക്കും മൃഗത്തിലേക്കും പുല്ലിലേക്കും പുഴുവിലേക്കും ശലഭത്തിലേക്കുമുള്ള അവരോഹണങ്ങളുമാണ് ജയശീലന്റെ കവിതയുടെ സംഗീതാന്തര്‍ഗതിയെ നിര്‍ണ്ണയിക്കുന്നത്.ഒപ്പം ഉന്മുഖമായ കാഴ്ച്ചയുടെ വിശാലസന്ദര്‍ഭങ്ങളും അധോമുഖനോട്ടത്ത്തിന്റെ സൂക്ഷ്മസന്ദര്‍ഭങ്ങളും ചേര്‍ന്ന് ആ കവിതയില്‍ ഭാഷയുടെ ചലച്ചിത്രങ്ങള്‍ രൂപപ്പെടുന്നു.

ജയശീലന്റെ കവിതകള്‍ ഒഴുകുന്നില്ല.ഒഴുക്കില്‍ പെടുന്നില്ല. ഒന്നും ഒഴുക്കികൊണ്ട് വരുന്നില്ല.പലതരം കാവ്യാവാസവ്യവസ്ഥകളില്‍ നിവര്‍ന്നും ഒടിഞ്ഞും മടങ്ങിയും കുനിഞ്ഞും ചരിഞ്ഞും പറന്നും അതിജീവിച്ചുകൊണ്ടേയിരിക്കുന്നു.

No comments:

Post a Comment