Friday, November 2, 2012

കുഞ്ചന്‍ നമ്പ്യാര്‍-ഒരു കുട്ടനാടന്‍ ചിട്ട




കുഞ്ചന്‍ നമ്പ്യാര്‍ പലതാണ് .
പ്രാകൃതം ,തമിഴ് ,തെലുങ്ക് തുടങ്ങിയ ദ്രാവിഡ ഭാഷാ ഭേദങ്ങളും ഹിന്ടുസ്ഥാനീലയവും ലാടഭാഷയുടെ തിണര്പ്പുകളും കൂടിച്ചേര്‍ന്ന കാവ്യ നിര്‍മ്മാണങ്ങളിലൂടെ തരംഗിണി,ഊനതരംഗിണി ,അര്‍ദ്ധ കേക,സ്വാഗത,സുമംഗല ,വക്ത്രും,ഹംസപ്ളുതം,അജരഗമാനം ,കൃശമധ്യ ,കാകളി ,കളകാഞ്ചി തുടങ്ങിയ വൃത്തങ്ങളുടെ പതിവ് ചിട്ടവട്ടങ്ങളെ ,യാഥാസ്ഥിതിക ചൊല്വടിവുകളെ അതിവര്ത്തിച്ച നമ്പ്യാര്‍.

മലയാളത്തിന്റെ അടിവേരുകളില്‍ നിന്നും താളപ്പെരുക്കങ്ങളുടെ നാട്ടുവഴക്കങ്ങള്‍ വലിച്ചെടുത്ത് കവിതയില്‍ പടര്ത്തിയിട്ട നമ്പ്യാര്‍.

ഹരിണീ സ്വയംവരം,സുന്‍ദോപ സുന്ദരോപാഖ്യാനം തുടങ്ങിയ കൃതികളില്‍ കഥകളിയെ കുറിച്ചുള്ള വിമര്‍ശന പാഠങ്ങള്‍ കുറും ഫലിതതോടെ ഒളിപ്പിച്ചുവെച്ച നമ്പ്യാര്‍.

'പാര്‍വതീ സ്വയംവരം പാന'യില്‍ ദേഷ്യം വരുമ്പോള്‍ ദേവി ദേവന്‍ മാരാണെന്നതു മറന്ന്‌ സാധാരണ മനുഷ്യരെപ്പോലെ ശിവന്‍ പാര്‍വതിയെ അഭിസംബോധന ചെയ്തു പൊകുമെന്നു പറഞ്ഞ്‌ പുരാണ കഥാ സന്ദര്‍ഭങ്ങളെ കുസൃതി കൊണ്ടുപിളര്‍ന്ന് ,പുതുഭാഷയില്‍ പറഞ്ഞാല്‍ പാരഡിയുടെയും പാസ്ടിഷിന്റെയും രസകരമായ കലര്‍പ്പ് സൃഷ്ടിക്കുന്ന നമ്പ്യാര്‍.

കുരുത്തോല കൊണ്ടും മനയോലകൊണ്ടും വേഷംകൂടിയുണ്ടാക്കി written textഉം performing textഉം രണ്ടല്ലെന്നു കാട്ടി തന്ന് സംവിധായകനായും നടനായും കവിയായും പകര്‍ന്നാടിയ നപ്യാര്‍.

അപാരമായ തന്റെ വൈവിധ്യം കൊണ്ട് തന്റെ കാലത്ത്തെഴുതപ്പെട്ട എല്ലാ കൃതികളും തന്റേതെന്നു തോന്നിപ്പിച്ചുകൊണ്ട്‌ സാഹിത്യ ചരിത്രകാരന്മാരും പണ്ടിതന്മാരുമായ ഉള്ളൂര്‍ ,ആര്‍.നാരായണ പ്പനിക്കാര്‍ ,കെ. ആര്‍. കൃഷ്ണപിള്ള ,എം. ആര്‍. ബാല കൃഷണ വാരിയര്‍,വടക്കുംകൂര്‍ രാജരാജവര്‍മ്മ,സി. കുഞ്ഞന്‍ രാജ ,ഡോ.സി അച്യുതമേനോന്‍ ,ആറ്റൂര്‍ കൃഷ്ണ പ്പിഷാരടി ,സാഹിത്യവല്സലന്‍ തുടങ്ങിയവര്‍ക്ക് പിടികൊടുക്കാതെ കാവ്യ ചരിത്രത്തില്‍ ഒളിച്ചു കളിച്ച നമ്പ്യാര്‍.

അമ്ബയാര് പണിക്കര്‍ (കൃഷ്ണാര്‍ജുന വിജയം )കോയിപ്പുറത്ത് പണിക്കര്‍ (ഐരാവത പൂജ ,സുന്ദരീ സ്വയംവരം )കിളിമാനൂര്‍ കോയിത്തമ്പുരാന്‍ (സന്താന ഗോപാലം )പൂന്തോട്ടത്തു ദാമോദരന്‍ നമ്പൂതിരി (അമ്ബരീഷ ചരിത്രം )നാലപ്പാടന്‍ (ദൈവ ഗതി )തുടങ്ങി ഒട്ടനവധി പിന്‍ മുറക്കാരെ തുള്ളല്‍ രചനയിലേക്ക് മോഹിപ്പിച്ച് മുന്‍പേ നടന്ന നമ്പ്യാര്‍.

തീരുന്നില്ല .
നമ്പ്യാര്‍ പലതും പലതുമാണ് .
എന്നാല്‍ ,കുട്ടനാട് -തകഴി -അമ്പലപ്പുഴ -ആലപ്പുഴ -എടത്വ -നീരേറ്റുപുറം ....അങ്ങനെ തൊട്ടു തൊട്ടു കിടക്കുന്ന പ്രദേശങ്ങളിലൂടെ ,പമ്പയാര് -മണിമലയാര് -പുന്നമടക്കായല്‍ -പള്ളാത്തുരുത്തിയാര്-തുടങ്ങിയ നീരിടങ്ങളിലൂടെ പിണഞ്ഞു ജീവിച്ചു പോന്ന ഞങ്ങള്‍ക്ക് കുഞ്ചന്‍ നമ്പ്യാരാര്‍ ഞങ്ങളുടെ ദേശത്തിന്റെ ആദ്യ ചരിതകാരന്മാരില്‍ ഒരാളാണ്.അല്ലെങ്ങില്‍ അങ്ങനെ കാണാനാണ് ഞങ്ങള്‍ക്ക് ഇഷ്ടം.

ഭീമനെയും കൊണ്ട് കുബേരന്റെ സദസ്സില്‍ ചെല്ലുമ്പോഴും നമ്പ്യാര്‍ കുട്ടനാടിനെ കുറിച്ചാണ് എഴുതിയത്.
'കല്ലോല ജാലം കളിക്കുന്ന കണ്ടു
കമലമണി നിറമുടയ കമലമതു കണ്ടു'
പുന്നമടക്കായലില്‍ തോണിയില്‍ അക്കരെയിക്കരെ കടക്കുമ്പോള്‍ ഞങ്ങള്‍ കാണുന്ന അതേ ദൃശ്യം.

ചെറു പുല്ലുകള്‍ വകഞ്ഞുമാറിയ ആറ്റുതീരത്തെ വഴിയിലൂടെ കായല്‍ കല്‍പ്പടവുകളില്‍ കുളിക്കുന്ന കുട്ടനാടന്‍ സുന്ദരിമാരെ അവരറിയാതെ നോക്കി നടന്നു പോകുമ്പോഴും നമ്പ്യാര്‍ ഞങ്ങളുടെ ഉള്ളില്‍ മുഴങ്ങിക്കൊണ്ടിരിക്കും.
'കല്യാണിമാരും കുളിക്കുന്ന കണ്ടു
പോലിമയോടു മടുല ജപ വടിവുമതു കണ്ടു ''

കായല്‍ വെള്ളത്തില്‍ വെയിലിന്റെ തിരനോട്ടം കണ്ടിരിക്കുംപോഴും നമ്പ്യാര്‍ ഞങ്ങളെ പിന്തുടര്ന്നു.
'മത്സ്യങ്ങളോടി നടക്കുന്ന കണ്ടു
മണമിയലുമധികസുമനിരക്ളതു കണ്ടു '

മഴക്കാലത്ത് ഒരു ദേശമാകെ വെള്ളക്കുത്ത്തില്‍ ഉലഞ്ഞു കിടക്കുമ്പോള്‍ ഞങ്ങള്‍ നമ്പ്യാരെ ഓര്‍മ്മിച്ചു .
''തുള്ളി വരുന്നൊരു വെള്ളത്തിരയില്‍
തുള്ളിയല്ഞ്ഞു വളഞ്ഞു ദശാസ്യന്‍''

അതിലളിതമായ ജീവിത മുഹൂര്ത്തങ്ങളിലേക്കുണര്‍ന്ന ഞങ്ങള്‍ ബാല്യകൌമാരങ്ങള്‍ നീന്തിക്കയറിയതും നമ്പ്യാരുടെ നാട്ടുഭാഷയിലൂടെയായിരുന്നു.
''നീരുള്ള ദിക്കെന്നുറച്ചു പതുക്കെ
നീന്തുവാനുല്ലൊരു വട്ടങ്ങള്‍ കൂട്ടി ''
.....................................................................
''ചക്ക പഴങ്ങലുമത്തി പ്പഴങ്ങലുമൊക്കെ
ത്തിരഞ്ഞു വിരണ്ടു നടക്കയും
മുണ്ടില്‍ പെറുക്കി സ്വരൂപിച്ച മാമ്പഴം
കണ്ടിച്ചു തമ്മില്‍ പകുത്തു കൊടുക്കയും ''

നീരേറ്റുപുറം ആറ്റിലും പുന്നമടക്കായലിലും വള്ളം കളിക്കാലം തിരയിളക്കുംപോള്‍
ആ തിരയിലേറി വന്ന നമ്പ്യാരുടെ ഭാവന ഞങ്ങളെ അല്ഭുതപ്പെടുത്തികൊണ്ടിരുന്നു.
''ഇരുപതു തണ്ടുകള്‍ വെച്ചു മുറുക്കിയ
പെരിയൊരു വഞ്ചി കണക്കെ രാവണന്‍''
പ്രാദേശിക ദൃശ്യനുഭാവത്ത്തില്‍ നിന്ന് കൊണ്ട് ഒരു കഥാ പാത്രത്തിന്റെ ഗ്രാഫിക് ഡിസൈന്‍ നിര്‍മ്മിക്കുന്ന ഈ വരികകള്‍ എഴുതിയതല്ല ,വരച്ചിട്ടത് .മിത്തിക്കല്‍ കഥാപാത്രങ്ങളെ ആധുനികാനന്തരക്കാ ഴ്ച്ചകളിലേക്ക് പരിവര്ത്തിപ്പിക്കുന്ന ഗ്രാഫിക് ഡിസൈനര്‍ രേഗെ വില്കിന്സനെ(Rege wilkinson) ഞങ്ങള്‍ അറിഞ്ഞത് പിന്നീട് എത്രയോ കാലം കഴിഞ്ഞാണ് .

തിരുവനന്തപുരം കൊട്ടാരത്തിലേക്കും തകഴിക്കൊട്ടാരത്തിലേക്കും തലവടിക്കൊട്ടാരത്തിലേക്കും പടയണി തുള്ളലിലേക്കും കച്ചകെട്ടിലേക്കും മാത്രമല്ല നമ്പ്യാര്‍ സഞ്ചരിച്ചത്. ഏറെക്കാലം ഞങ്ങളുടെ നാട്ടിടവഴികളിലും ആറ്റിറംബിലും പാടത്തും പറമ്പിലും അലഞ്ഞു തിരിഞ്ഞ് , ഞങ്ങളുടെ നാട് കണ്ടു കണ്ട് ഞങ്ങളുടെ നാട്ടുകാരനായി തീര്ന്നതുകൊണ്ടാണ് നമ്പ്യാര്‍ കവിതയില്‍ ജനകീയ സംസ്കാരവും ജനാധിപത്യ ബോധവും രൂപപ്പെട്ടതെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.

നപ്യാര്‍ പലര്‍ക്കും പലതാണ്.
ഞങ്ങള്‍ക്ക് ഞങ്ങളുടെ ആറ്റിലും നീറ്റിലും പാടത്തും വരമ്പിലും മണ്ണിലും മഴയിലും ഒലിയും അലയും അലിവുമായ ഒരാള്‍ .ഒരു വരി .ഒരു കാഴ്ച.ഒരു കവിത.

No comments:

Post a Comment