Thursday, January 10, 2013

ബാലാമണിയമ്മയുടെ കവിത


ലയാള കവിതാ ചരിത്രത്തില്‍ ബാലാമണിയമ്മയെപ്പോലെ ഒരു കവയിത്രി അതിനു മുന്‍പും പിന്പുമില്ല.ഇടശ്ശേരി ,വൈലോപ്പിള്ളി,ജി,പി,വെണ്ണിക്കുളം,പാലാ,വി.കെ.ജി,കെ.കെ.രാജ,നാലാങ്കല്‍ കൃഷ്ണപിള്ള ,എം.പി.അപ്പന്‍ , സി. എ. ജോസഫ്‌ ,എന്.വി.......തുടങ്ങിയ എത്രയോ കവികള്‍ സജീവമായിരുന്നകാലഘട്ടത്തിലാണ് ബാലാമണിയമ്മയും എഴുതിത്തെളിഞ്ഞു നിറഞ്ഞത്‌.ആണ്‍ കവികള്‍ പറന്ന എല്ലാ ആകാശങ്ങളിലേക്കും തന്റേതായ ചിറകുകള്‍ വെച്ചു പിടിപ്പിച്ച് ബാലാമണിയമ്മ പറന്നു ചെന്നു.അവരോടൊപ്പമോ അവരില്‍ ചിലരേക്കാള്‍ ഉയരത്ത്തിലോ പറന്നു കൊണ്ട് ഒരു സ്ത്രീയുടെ ആന്തര ജീവിതത്തിന് ഏതാശയവും വഴങ്ങുമെന്ന് സൌമ്യമായ തന്റേടത്തോടെ അവര്‍ കാട്ടിത്തന്നു .ലോകത്തേയും പ്രകൃതിയേയും അക്കാലത്തെ പ്രമുഖരായ ആണ്‍കവികള്‍ എത്രത്തോളം സമഗ്രതയോടെ തങ്ങളുടെ കവിതകളിലേക്ക്‌ സ്വാമ്ശീകരിച്ചുവോ അത്രത്തോളം സമഗ്രതയോടെ തന്നെ സ്വന്തം കവിതയിലേക്കും സ്വാംശീകരിക്കുവാന്‍ ബാലാമണിയമ്മക്ക് കഴിഞ്ഞു.അങ്ങനെ ലോകവും ഭൂമിയും പ്രകൃതിയും ആണിനും പെണ്ണിനും തുല്യമായി പങ്കിടാനുള്ളതാനെന്നും ,ആണിന്റെ കാല്ച്ചുവടുകല്കൊപ്പം പതിയാനുള്ളതു തന്നെയാണ് പെണ്ണിന്റെ കാല്‍ചുവടുകള്‍ എന്നും ,എഴുത്തില്‍ ആണിന് സാധ്യമാകുന്നതെല്ലാം പെണ്ണിനും സാദ്യമാകുമെന്നും ബാലാമണിയമ്മയുടെ കാവ്യസപര്യ നമ്മെ ബോധ്യപ്പെടുത്തുന്നു.അനവധി ആണ്‍കവികള്‍ ഒരുമിച്ചു ചേര്‍ന്ന് നിര്‍മിച്ച ഒരു കാവ്യകാലഘട്ടത്തോടൊപ്പം പിണച്ചുകെട്ടാന്‍ എന്തുകൊണ്ടും ശക്തമായ കവിതയുടെ ഒരു' പെണ്കാലം 'ഒറ്റയ്ക്ക് നിര്‍മ്മിചെടുത്തു എന്നതാണ് ബാലാമണിയമ്മയുടെ ചരിത്രപരമായ പ്രസക്തി.

പൊതുവേ മലയാള കവിതയിലെ ശ്രദ്ധേയരായ കവയിത്രികളുടെ സ്ത്രൈണമായ ഭാഷാനിര്‍മാണത്തില്‍ (അതവരുടെ പ്രത്യേകതയായി കാണുന്ന വായനക്കരുണ്ടാവാം )നിന്ന് തികച്ചും ഭിന്നമായ ബലിഷ്ടമായ ,പേശീബലമുള്ള ഭാഷാനിര്‍മ്മിതിയാണ്‌ ('പുള്ളിക്കുത്തുള്ള ഭാഷ' എന്ന നിരവധി ധ്വനികളുള്ള പ്രയോഗം ബാലാമണി യമ്മയുടെ ഒരു കവിതയിലുണ്ട് .) ബാലാമണിയമ്മയെ ഒറ്റപ്പെടുത്തി നിര്‍ത്തുന്ന ഒരു പ്രധാന ഘടകം.ഭാഷയുടെ ആണ്‍ -പെണ് ഭേദങ്ങള്‍ക്കപ്പുരതെക്ക് സഞ്ചരിച്ചുകൊണ്ട് മറ്റൊരു തരം സവിശേഷ ഭാഷയിലാണ് ബാലാമണിയമ്മ കവിതകള്‍ എഴുതിയത്.ഇതാകട്ടെ,ഏതുതരം വിഷയത്തിന്റെ തുറസ്സിലേക്കും സ്വാഭാവികമായി കടന്നു കയറാന്‍ ബാലാമണിയമ്മയെ പ്രാപ്തയാക്കുന്നു.ഇതിന്റെ ഒരു ഫലം കേവലമായ സ്ത്രൈണാദര്‍ശങ്ങളുടെ ആവേശത്തില്‍ നിന്നും അതിവൈകാരികതയില്‍ നിന്നും അവരുടെ കവിത രക്ഷപെട്ടു നില്‍ക്കുന്നു എന്നുള്ളതാണ് .
''കമ്പോളത്തിലെ ധൂളിപടലം പരക്കുമ്പോള്‍
നിരത്തില്‍ ബ്ബാഡം മുഷ്ടി ചുരുട്ടി ജനോല്‍-
ക്കരത്തില്‍ കരളിലെ കൊടുംകാട്ടടിക്കുംപോള്‍
കൂടിമുട്ടലാല്‍ മതവര്‍ഗ്ഗഭേദങ്ങല്‍ക്കെഴും
നേട്ടങ്ങള്‍ ചുറ്റും തകര്‍ന്നടിഞ്ഞു പാഴാകുംപോള്‍
വേരുച്ചെന്‍ ജീവനില്‍ പുലരും തപോവന
ദാരുക്കള്‍ പൊരുപറ്റു തലയാട്ടുവാനെന്തേ ?''

സ്ത്രീയുടെ ലോകത്തെ എഴുതുകയല്ല ,പുല്ലിനും പുഴുവിനും കൂടിയിടമുള്ള ലോകത്തെ സ്ത്രീയായി നിന്ന് കൊണ്ട് കവിതകളിലൂടെ മനസ്സിലാക്കാനുള്ള ശ്രമമാണ് ബാലാമണിയമ്മ നടത്തുന്നത്.സ്ത്രീയുടെ ആന്തര ലോകത്തെ ആവിഷ്കരിക്കാന്‍ ശ്രമിക്കുന്ന കവിതകളിലാവട്ടെ ,ആ ലോകത്തെ അതായി എഴുതുകയല്ല ,മറിച്ച് അതിനെ നിരവധി ഭാവ മേഖലകളിലേക്ക് ബന്ധിപ്പിച്ചു കൊണ്ടുള്ള ഒരു എഴുത്ത് രീതിയാണ് അവര്‍ പിന്തുടരുന്നത്.
''ആപത്തിന്‍ വിളി പൊങ്ങും നഗരങ്ങളിലൂടെ
ഭൂപദങ്ങളെ മുക്കുമന്ധകാരത്ത്തില്‍ കൂടി
ഇരമ്പിക്കേറുന്ന പോര്കൊപ്പു വണ്ടികള്‍ തമ്മി -
ലിടഞ്ഞേട്ടുടഞ്ഞിടും യുദ്ധ രംഗത്തില്‍ കൂടെ
ധീരതയുടെ വെണ്ണീര്‍ മൂടിയ കരളിന്റെ
നീറലിലൂടെ,ത്യാഗത്തിന്റെ മുള്‍ക്കാട്ടില്‍ കൂടെ
നീ വരൂ വരപ്രദേ ,ത്വന്‍മൃദു സ്പര്‍ശത്താലീ
ജീവിതാര്‍ണവ ത്തിര ക്കൊളടങ്ങട്ടെ''

കാവ്യയോഗാത്മകതയുടെ അതിശയപ്പിറവികളാണ് ബാലാമണിയമ്മയുടെ ചില കവിതകള്‍.ജി.യിലും പി.യിലും ആത്മീയതയും യോഗാത്മകതയും ബഹിര്ഭാഗ ദൃശ്യങ്ങളായി ,സമൃദ്ധിയായി നിറയുമ്പോള്‍ ,ബാലാമണിയമ്മയില്‍ അവയുടെ കൂടുതല്‍ സൂക്ഷ്മമായ ആവിഷ്കാരങ്ങളാണുള്ളത്.
'നിത്യതയില്‍ പ്പണ്ടെന്നോ ,വിടര്ന്നപ്പോഴെന്നോണം
നില്‍ക്കുന്നു നിലാവിലീ യൂഴിയാം വേണ് തണ്ടലര്‍
ഞാന്നിതിന്നല്ലി ചാര്‍ത്തില്‍ തങ്ങിടുമൊരു നേര്‍ത്ത
രേണുവോ മധുകണം നുകരും ചെറു വണ്ടോ?

ബാലാമണിയമ്മയില്‍ കാവ്യയോഗാത്മകത സഹജസ്വഭാവവും സംസ്കാരവുമാണ്‌ .എന്നാല്‍ സമകാലികതയെ അഭിമുഖീകരിക്കുംപോള്‍ മനുഷ്യോന്മുഖമായ സ്വാഭാവിക പ്രതികരണങ്ങള്‍ ആണ് അവരുടെ കവിതയില്‍ കാണാനാവുക.സമകാലിക ലോകാവസ്ഥക്ക് പകരം വെക്കാവുന്ന ഒരു 'സാങ്കല്പികഅവസ്ഥയായി' ബാലാമണിയമ്മ അവരുടെ യോഗാത്മക കാഴ്ച്ചപാടുകളെ അവതരിപ്പിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്.കാവ്യയോഗാത്മകത ബാലാമണിയമ്മക്കവിതയില്‍ സഹജ സ്വഭാവവും സംസ്കാരവുമാനെങ്ങില്‍,സമകാലികതയെന്നത് സ്വകീയമായ കാഴ്ച്ചപാടിന്റെയും പ്രതികരണമനോഭാവത്തിന്റെയും രൂപകമായാണ് പ്രവര്‍ത്തിക്കുന്നത് .

സ്ത്രീയുടെ സ്വകാര്യവും രഹസ്യാത്മകവുമായ ലോകങ്ങള്‍ ബാലാമണിയമ്മക്കവിതയില്‍ പരസ്യപ്പെടുന്നില്ല.അതേ സമയം, പൊതു ഇടങ്ങളില്‍ തിരനോട്ടം നടത്തുന്ന മിക്ക സ്ത്രീവേഷങ്ങളും അതിന്റെ വൈവിധ്യങ്ങളോടെ ഏറിയോ കുറഞ്ഞോ അവരുടെ കവിതയില്‍ പകര്ന്നാടുന്നുണ്ട് .ഉപരിപ്ളവമായ ഏതു പരസ്യപ്പെടലും താല്കാലികമായ ആവേഗങ്ങള്‍ അഥവാ സെന്സേഷനുകള്‍ മാത്രമേ സൃഷ്ടിക്കുകയുള്ളൂ എന്ന തിരിച്ചറിവ് ഈ കവയിത്രിക്കുണ്ട്.പ്രപഞ്ചം എന്ന മഹാ രഹ്സ്യത്തിലേക്ക് നോക്കിനിന്ന് തന്നെ തന്നെ മറന്നു പോകുമ്പോള്‍ സ്വകാര്യ ദുഖങ്ങള്‍ക്കും സ്വകാര്യ കാമനകള്‍ക്കും അപ്പുറമുള്ള സാര്‍വലൌകികവും അടിസ്ഥാനവര്ത്തിയുമായ ദുഃഖരഹസ്യങ്ങളെ കവിതകളിലൂടെ വ്യാഖ്യാനിക്കനാണ് അവര്‍ ശ്രമിച്ചത്. fundamental anguish of being എന്ന് ഈ മനോഭാവത്തെ Sheridan തത്ത്ത്വചിന്താപരമായി രേഖപ്പെടുത്തുന്നു .'ആസ്മിന്‍ ഹംസോ ബ്രാമ്യതെ ബ്രമ ചക്രേ ''എന്ന് ശ്വേതാശത രോപനിഷ്ത്തില്‍ ഇതേ മനോഭാവത്തിന്റെ മറ്റൊരു തലം വിശദമാക്കപ്പെടുന്നുണ്ട്.ബാലാമണിയമ്മ എഴുതുന്നു :
''അക്ഷരക്കരിനീലചില്ലുകള്‍ക്കുള്ളില്‍ക്കൂടെ -
യല്ഭുതങ്ങളെക്കണ്ടുകണ്ടിരുന്നിരുട്ടാകെ ,
പുസ്തകമടച്ചു ഞാന്‍ നിദ്ര പൂകിലും വിശ്വ -
വിസ്ത്രിതികളില്‍ ചുറ്റിത്തിരിഞ്ഞു വീണ്ടും പ്രജ്ഞ .''

രണ്ടു കണ്ണുകള്‍ എല്ലായ്പ്പോഴും അവരുടെ കവിതയില്‍ അടയാതെ തുറന്നിരിക്കുന്നു.ഒരു ആണ്‍കണ്ണും ഒരു പെണ്കണ്ണും .രണ്ടു കണ്ണിലൂടെയും കാണുന്ന ദൃശ്യങ്ങള്‍ ഇടകലരുകയും ഒന്നാകുകയും ചെയ്യുന്നു.യോഗാത്മകമെന്നോ സമകാലികമെന്നോ ലളിതമെന്നോ സന്കീര്‍ണമെന്നോ ചെറുതെന്നോ വലുതെന്നോ ഉള്ള വ്യത്യാസങ്ങള്‍ മാഞ്ഞു മാഞ്ഞ് ആര്‍ക്കും വസിക്കാവുന്ന വീടായി കവിത മാറുന്നു.

കവിത : ഗോപന്‍ പൊന്മുടി , കൂരീപ്പുഴ സുനില്‍രാജ്


ഗോപന്‍ പൊന്മുടിയുടെ കവിത

1980- കളോടെ സവിശേഷമാകുകയും H.Gorski ,Harrette Mullen ,Jac McCarthy ,WanGui Ngugi ,Paulie Lipman , Smokey Robinson ,Andi Gibb , Marc Marcel ,Beau Sia ,Ginsberg ,Bob Cobbling ,Briyan Patten ........ തുടങ്ങി നിരവധി കവികളിലൂടെയും ഗായകരിലൂടെയും  പലതലങ്ങളിലേക്കു വളരുകയും  ചെയ്ത വിഷ്വല്‍ പോയട്റി  , പെര്‍ഫോമന്‍സ് / പെര്ഫോര്‍മിംഗ് പോയട്റി ,തുടങ്ങിയ കാവ്യപ്രയോഗങ്ങളുടെ പുതുപുത്തന്‍ വികാസമായ മൊബൈല്‍ വിഷ്വല്‍ പോയട്റിയുടെ വക്താക്കളില്‍ ഒരാളായ Noel Urayoan ആ  ശ്രമത്തെ ക്കുറിച്ച് ഇങ്ങനെയെഴുതുന്നു : ...... changing poetry into a planet of political freedom with sound ,body ,place, rhythm ,light , shadows ,tattoos ,visuals , painting and ' the digital ' ..... . In making poetry of access . ( Post Performance Poetry :  Politics of sound , movements and visual territories) .ആ ശ്രമത്തെ പിന്‍പറ്റുന്ന കവിയായ Lemn Sissay അതിനെ ഇങ്ങനെ പൂരിപ്പിക്കുന്നു: Poetry no more stand alone in the darkness of the antediluvian ages or be left on the pages. മറ്റൊരു കവിയായ Willie Perdomo ഇങ്ങനെ വ്യാഖ്യാനിക്കുന്നു :Letting loose poetry with painted feet and,glittering sound .

ഗവേഷണവിദ്യാര്‍ഥിയും കവിയുമായ ഗോപന്‍ പൊന്മുടിയുടെ ഗവേഷണ വിഷയം പെര്ഫോര്‍മിംഗ് പോയട്റിയുമായി ബന്ധപ്പെട്ടിരിക്കുന്നതുകൊണ്ടും അയാള്‍ കവിതയെഴുതുമ്പോള്‍ അത്തരമൊരു ആയം കവിതയില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നതു കൊണ്ടുമാണ്  മുകളിലെ സൂചനകള്‍ കടന്നു വന്നതെന്നു പറഞ്ഞു കൊള്ളട്ടെ. കവിതയിലെ പെരുകുന്ന തുറസ്സുകളെ സൂക്ഷ്മമായി പിന്തുടരുന്നതിന്റെ പ്രകാശനമെന്ന നിലയിലാണ് കവിത അതിന്റെ വ്യത്യസ്തമായ ആവിഷ്ക്കാരങ്ങളിലേക്കും അവതരണസാദ്ധ്യതകളിലേക്കും പോകുന്നത്. ആവിധമുള്ള ഒരാവിഷ്കാരത്തെ ഗോപന്‍ പൊന്മുടി ഈവിധമെഴുതാന്‌ ശ്രമിക്കുന്നു.ഈ കവിത സമകാലകവിതയുടെ ഒരു പ്രത്യക്ഷതയാണ്.
_________________________________________________________________

കൂരീപ്പുഴ സുനില്‍രാജിന്റെ കവിത

കൂരിപ്പുഴ സുനില്‍രാജിന്റെ കവിതയില്‍ മധ്യവര്‍ഗ മലയാളത്തിനു പുറത്തുള്ള  മലയാളം  .നാട്ടുഭാഷാ വഴക്കം  .പ്രാദേശികപ്പേചിന്റെ പിച്ചിവെക്കലുകള്‍ .പതിവ് രീതിയിലല്ല. പഴയ തനതുവാദത്തിന്റെ ചുവടുപിടിച്ചല്ല . പുതുകാലത്തെ ചേറിയെടുക്കുംപോഴുള്ള ചെത്തം .എല്ലാത്തരം ആദശാത്മകതയേയും പരണത്തുവെച്ച് യാത്ര പോകുന്ന കവിതയുടെ വഴിച്ചന്തം . പുറമ്പോക്കില്‍ നിന്നുയരുന്ന ഗഞ്ചിറയുടെ റിഥം കവിതയ്ക്ക് . നവനിരീക്ഷണനിര്‍മാണ ചതുരത.
__________________________________________________________